പോലീസ് ജനപക്ഷത്ത് നില്ക്കട്ടെ
സുധീര്‍ നീരേറ്റുപുറംമധ്യതിരുവിതാംകൂറിലെ പൊതുജനത്തിനിടയില്‍ പോലീസിന്റെ പ്രതിച്ചായയെ കുറിച്ച് ഒരു പഠനം നടത്തിയാല്‍ സമ്മിശ്ര പ്രതികരണം ആവും ലഭിക്കുക. നിര്‍ഭാഗ്യവശാല്‍ ഒരു പക്ഷെ വിശ്വാസക്കുറവിന്റെയും നീരസത്തിന്റെയും പ്രതികരണങ്ങള്‍ ആയേക്കാം അല്പം ഏറി നില്‍ക്കുന്നത്. ഇതിന് കാരണം സമീപകാലം വരെ നിലനിന്നിരുന്നു എന്ന് പോലീസ് വൃത്തങ്ങളുടെ കുറച്ചധികം അച്ചടക്ക നടപടികളില്‍ തന്നെ വ്യക്തമാവുന്ന മനംമടുപ്പിക്കുന്ന മൂല്യച്യുതി തന്നെ. അല്പകാലം മുന്‍പ് ഡിപ്പാര്‍ട്ട്മെന്റിലെ അഴിമതിക്കാരെ കുറിച്ച് ഒരുയര്‍ന്ന ഉദ്യോഗസ്ഥന്റെ പരാമര്‍ശം വന്നതിനെ തുടര്‍ന്ന് ഉണ്ടായ അന്വേഷണത്തില്‍ വെളിച്ചപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞത് ഞെട്ടലോടെയായിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെയെങ്കിലും പ്രദേശത്തെ ജനങ്ങള്‍ക്ക് മാതൃക പോലീസ് സേവനം ഉറപ്പാക്കുവാന്‍ യത്നിച്ച ഏറെ ഉദ്യോഗസ്ഥര്‍ ഇവിടെ വന്നുപോയിട്ടുണ്ട്. സാധാരണക്കാരുടെ സൈ്വര്യജീവിതം ഉറപ്പാക്കുന്നതിലും സങ്കീര്‍ണ്ണമായ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലും ഇവര്‍ കാട്ടിയിട്ടുള്ള ആര്‍ജ്ജവം പ്രശംസനീയം തന്നെയാണ്. പക്ഷെ ഒരു തുടം പാല് തൈരാക്കുവാന്‍ ഒരു തുള്ളി തൈര് കലര്‍ന്നാല്‍ മതിയാകും എന്ന് പറയുംവണ്ണം ചില പതിതരായ ഉദ്യോഗസ്ഥരുടെ പ്രവര്ത്തനവൈകൃത്യവും അതാത്കാലങ്ങളിലെ രാഷ്ട്രീയഉപജാപകരുടെ കടന്നുകയറ്റവും കൂടി ചേര്‍ന്നപ്പോള്‍ കറ വീണത് സംശുദ്ധരായ ചില ഉദ്യോഗസ്ഥരുടെ കൂടി ഔദ്യോഗിക വസ്ത്രങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും മേലെയായിരുന്നു.
ഒരു മാതൃകാ പോലീസ് ഉദ്യോഗസ്ഥന്റെ പ്രഥമ ഗുണം പ്രലോഭനങ്ങള്‍ക്ക് വഴങ്ങാനവദിക്കാത്ത കര്മ്മബോധമാണ്, ഏറ്റവും അനുകൂലമായ കാലം ഇരുപത്തിയഞ്ചിനും നാല്പതിനും ഇടയിലുള്ള യൗവ്വനകാലവും. യുവപോലീസുദേഥാഗസ്ഥരുടെ കരിയറിന്റെ തുടക്കത്തില്‍ ധീരതയും സത്യസന്ധതയും വേണ്ടുവോളം കാഴ്ച്ചവച്ചവര് പിന്നീട് ബാഹ്യസദ്ധര്ദ്ദങ്ങളാല് അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണുകണ്ട അനുഭവങ്ങളാണ് പൊതുജനത്തിന് അധികവും. ഇവിടെ ജനങ്ങള്‍ ചെയ്യേണ്ടത് അനുഭവസമ്പത്തിന്റെ കുറവിനാല്‍ സംഭവിക്കുന്ന ചെറിയ പിഴകള്‍ പൊറുത്ത് അഴിമതിവിരുദ്ധരായ പോലീസ് ഉദ്യോഗസ്ഥരെ ആശ്ലേഷിക്കുകയാണ്, അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ്. അല്ലാതെ രാഷ്ട്രീയനേതാക്കളെ ഉപയോഗിച്ച് ആത്മവിശ്വാസം കെടുത്തുകയോ നാടുകടത്തുകയോ അല്ല.

കാലിയായ സംസ്ഥാന ഖജനാവ് നിറയ്ക്കാനായി പോലീസിനെ ഹെല്മറ്റില്ലാത്തവരേയും, മദ്യപിച്ച് വാഹനമോടിക്കുന്നവരേയും പിടികൂടി പണം വസൂലാക്കാനാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നതെന്ന് തോന്നുന്നു. ഇപ്പോള്‍ ഇതാ ഇരുചക്രവാഹനങ്ങളുടെ പിന് സീറ്റില്‍ ഇരുന്ന് ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്നവരേയും പിടികൂടി പണം ഈടാക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ഋഷിരാജ് സിംഗ് പറയുന്നു. റോഡപകടങ്ങള്‍ ഉണ്ടാകുന്നുവെന്ന പേരില്‍ ജനങ്ങളെ നിര്‍ബന്ധിച്ച് ഹെല്‍മറ്റ് ധരിക്കാന്‍ കരിനിയമങ്ങള്‍ സൃഷ്ടിക്കുന്നത് അവന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച് നിത്യരോഗികളാക്കാന്‍ മാത്രമേ സഹായിക്കൂ. കൂടാതെ ഇതിന്റെ പേരില്‍ ഹെല്‍മറ്റ് നിര്‍മ്മതാക്കള്‍ക്ക് വന്കൊളളലാഭവും, സര്‍ക്കാരിനും പോലീസിനും സാമ്പത്തിക നേട്ടവും ഉണ്ടാകും. യാത്രക്കാരില്‍ നിന്നും പിഴയായും, വാഹന നികുതിയായും ഈടാക്കുന്ന ഭീമമായ തുകയുടെ ചെറിയൊരു അംശം പോലും ഇവിടുത്തെ തകര്‍ന്നു തരിപ്പണമായി കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകള്‍ നന്നാക്കാനോ, വാഹനപെരുപ്പത്തിന് അനുസരിച്ച് റോഡുകളുടെ വീതി കൂട്ടാനോ വിനിയോഗിക്കുന്നില്ലാ എന്നത് ഒരു നഗ്നസത്യമാണ്. നാട്ടില്‍ നടക്കുന്ന വന്‍ നികുതിവെട്ടിപ്പുകളും അധോലോക-ഭീകരവാദപ്രവര്‍ത്തനങ്ങളും, സാമ്പത്തിക തിരിമറികളും ഒന്നും കാണാന്‍ കഴിയാത്ത ഭരണകൂടം പോലീസിന്റെ ശ്രദ്ധ
വഴിതിരിച്ചുവിടുന്നത് അക്ഷന്തവ്യമായ തെറ്റാണ്. പോലീസിന്റെ പ്രധാന ജോലി ഹെല്‍മറ്റ് വേട്ട മാത്രമായി ചുരുങ്ങുന്നത് സാമൂഹികവിരുദ്ധശക്തികള്‍ക്ക് നിര്‍ഭയം അഴിഞ്ഞാടാന്‍ അവസരമൊരുക്കും എന്ന യാഥാര്‍ത്ഥ്യം കാണാതിരുന്നുകൂടാ. വന്‍തുക കൈപ്പറ്റി ബാറുകള്‍ക്ക് ലൈസന്‍സ് കൊടുത്ത ശേഷം ബാറുകളുടെ സമീപത്തുളള ഇടവഴികളില്‍ പതുങ്ങിയിരുന്ന് ഇരുചക്ര വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പോലീസ് കാട്ടുന്ന സാമര്‍ത്ഥ്യം പുഴകളും തോടുകളും കുഴിച്ചെടുത്ത് മണലൂറ്റുന്ന വന്‍കിട മണല്‍ മഫിയാകളേയും, സസ്യനിബിഡങ്ങളായ മലനിരകള്‍ ഇടിച്ചുനിരത്തി പൊന്ന് വിളഞ്ഞിരുന്ന നെല്‍പ്പാടങ്ങള്‍ നികത്തുന്ന മണ്ണ് ലോബികളേയും, അമിത വേഗത്തില്‍ രാവും പകലും പാഞ്ഞു നടക്കുന്ന ടിപ്പര്‍ ലോറികളേയും പിടികൂടാന്‍ ഇവര്‍ പ്രകടിപ്പിക്കുന്നില്ലെന്നതാണ് സത്യം.
ചെങ്ങന്നൂരില്‍ മണല്‍ മണ്ണ് മഫിയാകള്ക്കെതിരെ കര്‍ശന നടപടികളെടുത്തിരുന്ന ഡിവൈ.എസ്.പി. ബേബി ചാള്‍സ് സ്പെന്ഷനിലാകുകയും, എസ്.ഐ. എസ്.മഞ്ജുലാല്‍ ഉദ്യോഗക്കയറ്റം കിട്ടി സ്ഥലംമാറി പോവുകയും ചെയ്ത സന്ദര്‍ഭത്തില്‍ (മാര്‍ച്ച് അവസാനം) വീണുകിട്ടിയ സമയം പരമാവധി പ്രയോജനപ്പെടുത്തി മണ്ണ് മണല്‍ മാഫിയ അരങ്ങ്വാണിരുന്നു. ഇക്കാലത്ത് പെരിങ്ങാല, പെണ്ണുക്കര, ആലയുടെ കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍നിന്ന് മണ്ണുകടത്തും, പമ്പാ നദിയിലും വരട്ടാറ്റിലും നിന്ന് മണല്‍ വാരി കടത്തും സജീവമായിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് കടത്തുന്ന മണ്ണ് പടിഞ്ഞാറന്‍ മേഖലയിലെ പാടങ്ങള്‍ നികത്തുന്നതിനാണ് ഉപയോഗിക്കുന്നത്. മണ്ണ്മണല്‍ മാഫിയ സജീവമായതോടെ മണ്ണ്മണല്‍ മടകളില്‍ ചില പോലീസുകാരെത്തി 'പടി' വാങ്ങിത്തുടങ്ങിയതായും ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ ഇവിടെയുളള പോലീസുകാരെ വ്യാപകമായി സ്ഥലംമാറ്റിയെങ്കിലും പിന്നീട് വന്നവരും മഫിയാകളുടെ സഹായികളായി മാറിയെന്നാണ് ജനസംസാരം. മണ്ണ്മണല്‍ കടത്തിനെക്കുറിച്ച് ആരെങ്കിലും പോലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച് രഹസ്യമായി അറിയിച്ചാല്‍ ആ വിവരം അടുത്ത നിമിഷം തന്നെ മഫിയാകള് അറിയുകയും പോലീസ് എത്തുന്നതിന് മുമ്പ് അവര്‍ സ്ഥലം വിടുകയും ചെയ്യും. മാത്രമല്ല പിന്നീട് പോലീസിന് രഹസ്യവിവരം നല്‍കിയവരെ മഫിയകള്‍ നേരില്‍കണ്ട് ഭീഷണിപ്പെടുത്തുകയും ചെയ്യുക പതിവാണ്. പോലീസില്‍ തന്നെ മഫിയകളെ സഹായിക്കുന്ന ചാരന്മാര് ഉണ്ടെന്ന കാരണത്താല്‍ പൗരബോധമുളള വ്യക്തികള്‍ പോലും ഇത്തരം കൊളളരുതായ്മകള്‍ കണ്ടാലും നിശബ്ദത പാലിക്കാന്‍ ജീവഭയത്താല്‍ നിര്‍ബന്ധിതരാകുന്നത് മണ്ണ്മണല്‍ മഫിയകള്ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്. വെണ്മണി പുന്തലയില്‍ അച്ചന്‍കോവിലാറ്റില്‍ അനധികൃത മണലൂറ്റ് പൊടിപൊടിക്കുന്നു. പുന്തല താപ്പൂര്‍ കടവ്, പുത്തൂരേത്ത് കടവ് എന്നിവിടങ്ങളില്‍നിന്നാണ് മണല്‍ കടത്തുന്നത്. രാത്രിയാണ് മണലൂറ്റ്. കപ്പിയും കയറും വലിയ തൊട്ടിയും ഉപയോഗിച്ചാണ് മണല്‍ വാരി വള്ളത്തിലിടുന്നത്. നേരം വെളുക്കുന്നതിനു മുമ്പ് മണല്‍ ലോറിയില്‍ കയറ്റിവിടുകയും ചെയ്യും. വരട്ടാര്‍ തീരത്ത് മഴുക്കീറിന് സമീപം യന്ത്രസംവിധാനങ്ങളോടെ നടത്തിവന്ന മണലൂറ്റുകേന്ദ്രത്തില് റെയ്ഡ് നടത്താന്‍ ആര്.ഡി.ഒ. തന്നെ രംഗത്തിറങ്ങേണ്ടി വന്നു. പോലീസിന്റെ ആശീര്‍വാദത്തോടെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. കുളനട-കൊല്ലകടവ് റോഡിലും, കുളനട-കൊഴുവല്ലൂര്‍ റോഡിലും രാത്രി മണല്‍ലോറികളുടെ അതിവേഗത്തിലുള്ള മത്സരപ്പാച്ചില്‍ കാണാമെങ്കിലും ഇവിടെയൊന്നും പോലീസിന് അനക്കമില്ലെന്നാണ് ജനം ആരോപിക്കുന്നത്.
ശവവുമായി നെട്ടോട്ടം
ശബരിമലയുടെ ഇടത്താവളമായ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ മോര്ച്ചറിയില്ലാത്തതിനാല് മൃതദേഹങ്ങളുമായി ചെങ്ങന്നൂര്‍ പോലീസ് നെട്ടോട്ടമോടുന്നത് ഒരു നിത്യകാഴ്ചയാണ്. പോലീസുകാരുടെ അപര്യാപ്തതയും ദയനീയവസ്ഥയും വ്യക്തമാക്കുന്ന സംഭവമാണ് ഒക്ടോ. 1 ചൊവ്വാഴ്ച ചെങ്ങന്നൂരില്‍ അരങ്ങേറിയത്. അന്ന് ഒരു മൃതദേഹവുമായി പോലീസ് നടത്തിയത് മാരത്തണ്‍ ഓട്ടമാണ്. ചെങ്ങന്നൂരില്‍ നിന്നു സേവാഭാരതിയുടെ ആംബുലന്‍സില്‍ കയറ്റിയ മൃതദേഹവും കൊണ്ട് ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ഹരിപ്പാട്, ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചുറ്റി സഞ്ചരിച്ച് അവസാനം കോട്ടയം മെഡിക്കല്‍ കോളജിലാണ് ഓട്ടം നിര്‍ത്തി ഫലപ്രാപ്തി കൈവരിച്ചത്. ആലപ്പുഴ ജനറല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞത് പോലീസ് കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ സൂക്ഷിക്കേണ്ട എന്നാണ് തങ്ങള്‍ക്കുള്ള നിര്‍ദ്ദേശമെന്നായിരുന്നു. മാവേലിക്കരയിലും ഹരിപ്പാട്ടും മോര്‍ച്ചറി കേടാണെന്നു പറഞ്ഞു. ഇതിനുശേഷമാണ് ചേര്‍ത്തലയിലും കറങ്ങി കോട്ടയത്ത് ഓട്ടം അവസാനിപ്പിച്ചത്. അയ്യായിരം രൂപയുടെ ഓട്ടമാണ് പോലീസ് ഓടിയത്. ചെങ്ങന്നൂരില്‍ ലക്ഷങ്ങള്‍ മുടക്കി മോര്‍ച്ചറിയുടെ പേരില്‍ പണികഴിപ്പിച്ചത് വെറും പോസ്റ്റ്മോര്‍ട്ടം മുറി മാത്രമാണ്. ഇവിടെ ഫ്രീസര്‍ സൗകര്യം ഇല്ലാത്തതിനാല്‍ അനാഥ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ പോലീസ് ഏറെ കഷ്ടപ്പടുകയാണ്. ഒക്ടോബര്‍ 1 ന് മൂന്നു മൃതദേഹമാണ് പോലീസിന് കൈകാര്യം ചെയ്യേണ്ടിവന്നത്. റെയില്‍വേ ലൈനിലുണ്ടായ അപകടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലായിരുന്നു ഒന്ന്. ഓരോ മൃതദേഹവുമായി മൂന്നു പോലീസുകാര്‍ വീതം പോകുമ്പോള്‍ മറ്റുജോലികള്‍ക്ക് ആളില്ലാത്ത അവസ്ഥയാണ്.
സ്ത്രീകള്‍ പ്രതിയെ പിടിച്ച് പോലീസിലേല്പിച്ചു
പോലീസ് നിഷ്ക്രിയമായതിനാല്‍ ഇപ്പോള്‍ പോലീസിന്റെ ജോലി നാട്ടുകര്‍ ഏറ്റെടുക്കേണ്ട സ്ഥിതിയാണുളളത്. തിരുവനന്തപുരം ആസ്ഥാനമാക്കി മലബാര്‍ പൗള്‍ട്രി ഡെവലപ്പ്മെന്റ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ച തിരുവനന്തപുരം മണ്ണന്തല സൗഹൃദയ അപ്പാര്‍ട്ട്മെന്റ് സി 5 ല്‍ ജോജന്‍ മാത്യു (65) ചെങ്ങന്നൂരിലെ മാങ്കാംകുഴി, പാണ്ടനാട്, വെണ്മണി, തെക്കേമല എന്നിവ വിവിധ പ്രദേശങ്ങളില്‍ നിന്നായി 196 സ്ത്രീകളുടെ പക്കല്‍ നിന്നും 2.15 ലക്ഷം രൂപാ തട്ടിയെടുത്തതിനെതിരെ ഇയാളുടെ ഏജന്റായിരുന്ന ചെങ്ങന്നൂര്‍ ചെറിയനാട് മാമ്പ്ര കീഴ്ചേരിത്തറയില് സിന്ധു, സ്ഥാപന ഉടമ ജോജന്‍ മാത്യുവിനും ഇയാളുടെ സുഹൃത്ത് ജിബു ജോര്‍ജ്ജിനും എതിരെ ചെങ്ങന്നൂര്‍ സിഐ കെ.ബൈജുകുമാറിന് പരാതി നല്കി. വീടുകള്‍തോറുമെത്തി സ്ത്രീകളില്‍ നിന്നും 1100 രൂപ വാങ്ങാനും പണം അടയ്ക്കുന്നവര്‍ക്ക് 120 കോഴി, കൂടുകള്‍, കോഴിത്തീറ്റ, ആവശ്യമായ ബാങ്ക്ലോണ്‍ എന്നിവ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മാസങ്ങള്‍ കഴിഞ്ഞിട്ടും പണം അടച്ചവര്‍ക്ക് നല്കിയ വാഗ്ദാനം പാലിച്ചില്ലെന്നു മാത്രമല്ല, അന്വേഷിക്കാന്‍ ചെന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്തു. ജോജന്‍ മാത്യു ചെങ്ങന്നൂര്‍ വണ്ടിമല ജങ്ഷനിലുള്ള സ്വകാര്യ ലോഡ്ജില്‍ താമസമുണ്ടെന്നറിഞ്ഞ തട്ടിപ്പിനിരയായ സ്ത്രീകള്‍ സെപ്തം. 5 വ്യാഴാഴ്ച പകല്‍ ഒന്നിന് ഇവിടെ എത്തി ഇയാളെ ലോഡ്ജില്‍ തടഞ്ഞുനിര്‍ത്തി ചെങ്ങന്നൂര്‍ പൊലീസില്‍ വിവരമറിയിച്ച് അറസ്റ്റ് ചെയ്യിക്കുകയായിരുന്നു.
കഴിഞ്ഞ 2012 ഡിസംബര്‍ 29 ന് മാവേലിക്കരയിലെ ലോഡ്ജ് മുറിയില്‍നിന്ന് പൊലീസ് പിടികൂടിയ മാവേലിക്കര മാങ്കാംകുഴി കരിവേലില്‍ രാജേഷ് ഭവനത്തില്‍ രാജേഷ് (34), തിരുവനന്തപുരം കഴക്കൂട്ടം
![]() | |
പീഡനത്തില്‍ മനംനൊന്ത് ജീവന് വെടിഞ്ഞ മാവേലിക്കര അഡീഷണല്‍ എസ്.ഐ. കെ.വൈ. ഡാമിയന്‍
|
ചെങ്ങന്നൂരില്‍ ക്രിസ്ത്യന്‍ കോളേജ് കവാടത്തില്‍ വെച്ച് തീവ്രവാദികളാല്‍ കൊലചെയ്യപ്പെട്ട ഏബിവിപി പ്രവര്‍ത്തകനായ വിശാലിന്റെ കൊലയാളികളെ രക്ഷിക്കാനും അന്വേഷണം യഥാര്‍ത്ഥ ഗൂഢാലോചനക്കാരിലേക്കും സാമ്പത്തികസ്രോതസ്സുകളിലേക്കും പോലീസ് അന്വേഷണം എത്താതിരിക്കാനും ഇവിടുത്തെ ഇടത്-വലത് മുന്നണികള്‍ ഒറ്റക്കെട്ടായി സമ്മര്‍ദ്ദം ചെലുത്തിയെന്ന ജനങ്ങളുടെ ആരോപണം ഗൗരവമായിട്ടുളളതാണ്. കൊലപാതകള്‍ക്കും ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കും പണവും ആയുധങ്ങളും വാഹനങ്ങളും ഒളിയിടങ്ങളും നല്കുന്ന ആസൂത്രകന്മാര്‍ ശിക്ഷിക്കപ്പെടാതെ വെറും സാധാ അനുയായികളെ മാത്രം ശിക്ഷിച്ചാല്‍ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ അനസ്യൂതം തുടരുകയാവും ചെയ്യുക.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാണിച്ചു എന്ന കാരണത്താല്‍ ചെങ്ങന്നൂരിലെ യൂവമോര്ച്ചാ-
ബിജെപി നേതാക്കന്മാരടക്കമുളള പ്രവര്‍ത്തകരെ റൗഡി ലിസ്റ്റില്‍ പെടുത്തി പീഡിപ്പിക്കാനും അപമാനിക്കാനുമായി ചെങ്ങന്നൂര്‍ പോലീസ് കേസെടുത്ത് ഉമ്മന്‍ചാണ്ടിയേയും പിസി വിഷ്ണുനാഥിനെയും കൊടിക്കുന്നില്‍ സുരേഷിനേയും പ്രീതിപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
പോലീസിനുളളിലെ അസോസിയേഷന് പ്രവര്‍ത്തനങ്ങളിലെ സങ്കുചിത രാഷ്ട്രീയ സ്പര്‍ദ്ധകളും കുടിപ്പകകളും പാരവെയ്പ്പുകളും സേനയുടെ കെട്ടുറപ്പും രഹസ്യസ്വഭാവവും തകര്‍ക്കുകയും പരസ്പരം തമ്മില്തല്ലിക്കുകയും ചെയ്യുന്ന ഗുരുതരാവസ്ഥയിലേക്കെത്തിയിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇവിടെ സേനയെ രാഷ്ട്രീയവിമുക്തമാക്കുകയും അവരുടെ കൂറ് കേവലം നിയമത്തോട് മാത്രമായിരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാകുന്നു.

അതിനനുസൃതമായ നയസമീപനങ്ങളും പെരുമാറ്റവും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായാല്‍ അവര്‍ക്ക് എല്ലാ പിന്തുണയും എല്ലാ മേഖലയില്‍ നിന്നും ലഭിക്കുന്നതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ